Thursday, June 14, 2007

കടങ്കഥകള്‍

പാടവരമ്പത്തെ ചെളി ചവുട്ടിത്തെറുപ്പിച്ച് അവനോടുകയായിരുന്നു. ഇട്ടിരുന്ന ചപ്പല്‍ അവന്റെ വെളുത്ത ഒറ്റമുണ്ടില്‍ പുള്ളികള്‍ വരച്ചുകൊണ്ടിരുന്നു. പാടത്ത് പണിയെടുക്കുകയായിരുന്ന പെണ്ണുങ്ങള്‍ തലയുയര്‍ത്തി നോക്കി. അവന്റെ കൈയിലെ തോര്‍ത്ത്, സമയമില്ലെന്ന രീതിയില്‍, അവന്‍ വീശിക്കൊണ്ടിരുന്നു.

രാവിലെ മണി ഒന്‍പതാവാറാവുന്നു. നല്ല തലവേദന, അതുകൊണ്ട് നീട്ടിയുള്ള ബെല്ലടി കേട്ടാണ് ഉറക്കമുണരുന്നത്. മുഖമൊന്നു കഴുകിയെന്നുവരുത്തി മുറിക്കു പുറത്തെത്തിയപ്പോഴേക്കും, ഭാര്യ ഓടിവന്നു പറഞ്ഞു:“ഏട്ടാ, അതാ തൊടിയില്‍ പണിക്കു വരാറുള്ള പയ്യനാ, നമ്മുടെ ജാനുവേടത്തിയില്ലേ, ആയമ്മേടെ മോന്റെ മകളുടെ ശവം, അവരുടെയടുത്തുള്ള കുളത്തില്‍ പൊങ്ങിയത്രേ!”

ഞാനാകെ വല്ലാതെയായി. ഇന്നലെയും വൈകുന്നേരം ചുള്ളിപെറുക്കുവാനായി അമ്മൂമ്മയോടൊപ്പം എത്തിയതാണ് മിനിക്കുട്ടി. രണ്ടില്‍ നിന്നും മൂന്നിലേക്കായതിന്റെ സന്തോഷത്തിലായിരുന്നു അവള്‍. പുസ്തകങ്ങള്‍ക്കും യൂണിഫോറത്തിനുമായി എന്തെങ്കിലും അടുത്ത ശമ്പളം കിട്ടുമ്പോള്‍ കൊടുക്കണമെന്നും കരുതിയതാണ്. ഇതിപ്പോളെന്താണ് പറ്റിയത്... മിനിക്കുട്ടിക്ക് നന്നായി നീന്തല്‍ വശമുണ്ടല്ലോ... വേഗത്തില്‍ ഷര്‍ട്ടിട്ട് കുടയുമെടുത്ത് ഞാന്‍ പുറത്തിറങ്ങി. ചെറുതായി മഴമേഖങ്ങള്‍ ഉരുണ്ടു കൂടുന്നുണ്ട്. ഇടയ്ക്കിടെ ഓരോ മഴത്തുള്ളിയും, ഞാന്‍ വേഗത്തില്‍ ജാനുവേടത്തിയുടെ വീട് ലാക്കാക്കി നടന്നു.

പാടവരമ്പത്തൂടെ നടക്കുമ്പോള്‍, പയ്യന്‍ തോര്‍ത്ത് വീശി എങ്ങോട്ടോ ഓടുകയായിരുന്നു. വീട്ടുമുറ്റത്ത് നല്ലപോലെ ആളുകൂടിയിട്ടുണ്ട്, സ്വാഭാവികം. പോലീസുകാര്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ശ്യാമു തന്നെയാണത്രേ, ശവം കുളത്തില്‍ നിന്നും കരയ്ക്കെത്തിച്ചത്. അവനല്ലെങ്കിലും മിനിക്കുട്ടിയെ ജീവനായിരുന്നു. ഇപ്പോള്‍ ആള്‍ക്കാരെ അറിയിക്കുവാനായി അങ്ങുമിങ്ങുമോടി നടക്കുന്നതും അവന്‍ തന്നെ. ശ്യാമുവിന്റെ അച്ഛനുമമ്മയും ദീനം വന്നു മരിച്ചു. ജാനുവേടത്തിയുടെ അയല്‍പ്പക്കമായിരുന്നു അവര്‍. പിന്നെ, ശ്യാമുവിന്റെയൊരു രക്ഷകര്‍ത്താവിന്റെ സ്ഥാ‍നമായിരുന്നു ജാനുവേടത്തിക്ക്. ശ്യാമുവിനും മിനിക്കുട്ടിയെപ്പോലെ അമ്മൂമ്മയായിരുന്നു അവര്‍. മകനും മരുമകളും പട്ടണത്തില്‍ ജോലി തേടിപ്പോയേപ്പിന്നെ, അവര്‍ക്കൊരു കൈസഹായവുമായിരുന്നു ശ്യാമു.

പോലീസ് നായയെത്തി. മിനിക്കുട്ടിയുടെ കീറിയ പാവാടത്തുണിയില്‍ മണം പിടിച്ച് അതെങ്ങോട്ടോ പായുന്നു. കുറേപ്പേര്‍ അതിന്റെ പുറകേയോടുന്നു. ഒരു പക്ഷെ, ചേറുനിറഞ്ഞ കുളത്തില്‍ താഴ്ന്നുപോയതാവാം എന്നുള്ള ധാരണയായിരുന്നു ആദ്യം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞപ്പോള്‍, ബലാല്‍ക്കാരം നടന്നതിന്റെ സൂചനകളുണ്ടത്രേ. ഞാനോര്‍ക്കുകയായിരുന്നു, ഈ നാട്ടിന്‍പുറത്തും ഇത്രയും കണ്ണില്‍ ചോരയില്ലാത്തവരോ!

നായയുടെ ഓട്ടം പറമ്പിന്റെ മൂലയിലുള്ള വിറകുപുരയ്ക്കുള്ളില്‍ അവസാനിച്ചു. ഇന്നലെ സന്ധ്യയ്ക്കാണ് കഞ്ഞിക്ക് തീകൂട്ടുവാന്‍ കുറച്ചു വിറകെടുക്കുവാനായി ജാനു മിനിക്കുട്ടിയെ അങ്ങോട്ടയച്ചത്. അപ്പോളേതാണ്ട് ഏഴുമണിയായിക്കാണും. അവിടെപ്പോകുവാനായി കുളത്തിന്റെയടുത്തുകൂടി പോവേണ്ടതില്ല താനും. എട്ടുമണിയായപ്പോഴേക്കും എല്ലാവരും അറിഞ്ഞ് എല്ലായിടവും തിരഞ്ഞതാണത്രേ. പാടത്തിനക്കരെയായതുകൊണ്ട് ഞാനക്കാര്യം അറിഞ്ഞതേയില്ല. ഇന്നിപ്പോള്‍ തന്നെ ശ്യാമുവന്ന് പറഞ്ഞില്ലായിരുന്നെങ്കില്‍ പിന്നെയും വൈകിയേനേ ഈ കാര്യം അറിയുവാന്‍. സാധാരണ രാവിലെ നടക്കാനിറങ്ങാറുള്ളതാണ്, നല്ല തലവേദനയാ‍യതിനാല്‍ ഇന്നതും ഉണ്ടായില്ല. പോലീസുകാര്‍ വിറകുപുര മൊത്തമായി സൂക്ഷ്മതയോടെ പരിശോധിച്ചു. ഒടുവില്‍ അവര്‍ കണ്ടെത്തി, കറുത്ത ചരടില്‍ കുരുത്തൊരു രുദ്രാക്ഷം. അതിന്റെയറ്റത്ത് വെള്ളിയില്‍ തീര്‍ത്ത ഒരു ലോക്കറ്റും. പോലീസുകാരത് ഉയര്‍ത്തിക്കാട്ടി, സൂര്യപ്രകാശം അതില്‍ തട്ടിത്തിളങ്ങി. ആരുടേതെന്ന ചോദ്യത്തിന്, അടുത്തു നിന്നയാരോ ഉത്തരം നല്‍കി. അതാരുടേതാണെന്ന് ആര്‍ക്കും സംശയമില്ലായിരുന്നു.

ശ്യാമുവിനെ വിലങ്ങണിയിച്ച് കൊണ്ടുപോവുമ്പോള്‍, ജാനുവേടത്തി അലമുറയിട്ടു കരയുന്നുണ്ടായിരുന്നു. “എനിക്കിപ്പോളെന്റെ മോളുമാത്രല്ല, മോനും പോയല്ലോ... എന്നാലും എന്തിനാ മോനേ, നീയിതു ചെയ്തത്...” ശരിയാണ്, എന്തിനാണവനതു ചെയ്തത്? സംസ്കാരിക മൂല്യച്ച്യൂതിയോ, ചെറുപ്പത്തിലെ കാമാസക്തിയോ, മാനസികരോഗമോ... ഉത്തരം എനിക്കുമറിയില്ലായിരുന്നു. മഴക്കാറുമാറി നല്ല വെയില്‍, കൈയിലിരുന്ന കൈലേസുകൊണ്ട് നെറ്റിയൊപ്പി വേഗത്തില്‍ വീട്ടിലേക്ക് നടക്കുമ്പോള്‍, മനസില്‍ ആധിയായിരുന്നു. മകള്‍ രാവിലെ സ്കൂളില്‍ പോയതാണ്, ഉണ്ണുവാനായി സാധാരണ ഉച്ചയ്ക്ക് വീട്ടിലെത്താറുള്ളതാണ്. സുരക്ഷിതയായി തിരികെയെത്തിയെന്നറിയുവാനുള്ള വെപ്രാളമായിരുന്നു മനസില്‍, കഴിയുന്നത്ര വേഗത്തില്‍ ഞാന്‍ വീട്ടിലേക്ക് നടന്നു.
--


--